വ്യാഴാഴ്‌ച, ഡിസംബർ 20, 2012

ഒരു ചൊല്‍ക്കാഴ്ച കൂടി......,



 
യാഥാതഥ്യം........... 

പാലകള്‍ പൂക്കുന്നില്ലി-
വിടെപാരിജാതവും
ഉള്ളതേതോ കൊടും
വിഷത്തിന്‍ ഗന്ധം തപ്തം!

പണ്ടുനിന്‍ പാദങ്ങളില്‍
മുത്തിയിക്കിളിയിട്ട
മീനുകളില്ലാ ജലം
മരിച്ച മണമെങ്ങും !

തിരഞ്ഞു വൃന്ദാവനം
മുഴുക്കെത്തിരഞ്ഞിട്ടും
അരികത്തണഞ്ഞില്ലാ
നിന്‍കുഴല്‍ച്ചെത്തം പോലും !

കൃഷ്ണാ നീ വരൂ വേഗം
യമുന മരിക്കുന്നു,
ശ്വാസം
കിട്ടാതെ നുരയുന്നു
നീയിതുകാണുന്നില്ലെ !

കാളിന്ദി തടത്തിലും
കടമ്പിന്‍ ചുവട്ടിലും
തേടിഞാന്‍ നിനക്കായി
നീയെന്തേയറിഞ്ഞില്ല !

വിധുരരാം ഗോപികള്‍
പതിനാറായിരത്തെട്ടും
വിരഹാഗ്നിയില്‍ വെന്തു
നീറുന്നു നിന്‍പേര്‍ ചൊല്ലി !

തൂവെള്ള വസ്ത്രങ്ങളും
ഭസ്മധൂളിയും ചാര്‍ത്തി
മധുവനമാകെയിവര്‍
ശുഭ്രതയുണക്കുന്നു !

നീയോ ഞാന്‍ കണ്ടൊരു
മണ്ഡപമതില്‍ കല്ലായ്
അതിലും ശൈത്യം നിന്റെ
കണ്‍കളിലുറയുന്നുവോ !

നിന്റെ താണ്ഡവത്താലന്നു
പത്തിതാഴ്ത്തിയ കാളിയന്‍
വിത്തുകളൊരായിരം
പെറ്റതു നീയോര്‍ത്തില്ല !

കാളിന്ദിയും പിന്നെ
യമുനയുമതുപോരാ-
തേതൊരു നദിയിലുമാ
കൊടും വിഷം തന്നെ !

കൃഷ്ണാ നീ വരൂ വേഗം
യമുന മരിക്കുന്നു ശ്വാസം
കിട്ടാതെ നുരയുന്നു
നീയെന്തെയറിയുന്നില്ലാ !

തിരിയെ നടക്കുമ്പോഴും
കൊതിക്കുന്നുണ്ടീമനമൊരു
മുളംതണ്ടിന്നീണം, ചുമലില്‍
ഒരു സാന്ത്വനസ്പര്‍ശം.

പണ്ടുനിന്‍ മുടിച്ചാര്‍ത്തില്‍
നിന്നൂര്‍ന്നമര്‍ന്നൊരു
സപ്തവര്‍ണ്ണത്തുണ്ടെന്റെ
നെഞ്ചില്‍നിന്നടര്‍ത്തിഞാന്‍
കാല്‍ക്കലര്‍പ്പിക്കുന്നു നിന്റെ
അതില്‍നിന്നാവില്ലെനി-
ക്കിനിയും ചായക്കൂട്ടു
ചാലിച്ചു നിറക്കുവാന്‍.

1 അഭിപ്രായം:

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

നല്ല കവിത ചേച്ചി.. വരികളും ആലാപനവും മനോഹരം. ഇത്രയും മനോഹരമായ കവിതയ്ക്ക് ചേരുന്നതല്ല പേരെന്ന് തോന്നി.