ബുധനാഴ്‌ച, ഏപ്രിൽ 01, 2009

നിറങ്ങള്‍

Align Center
ഒരു പൂച്ച മയക്കത്തിനിടയിലാണ്
എന്റെ ദേശസ്നേഹം ഉറക്കമുണര്‍ന്നത്....
അങ്ങിനെയാണ് ഓറഞ്ച്, വെള്ള,
പച്ച, നീല എന്നി നിറങ്ങളെ
ബിംബങ്ങളാക്കി മനസ്സിലേക്ക്
ആവാഹിക്കാന്‍ തുടങ്ങിയത്.
ഒരു ദിവസം വീട്ടില്‍ വന്ന
കാഷ്മീരി പയ്യനാണ്
കൈകള്‍ കൂട്ടി ഞെരിച്ചുകൊണ്ട് പറഞ്ഞത്....
നിങ്ങള്‍ക്കറിയില്ല ഞങ്ങള്‍ അനുഭവിച്ചത്....
അവന്റെ ഞെരിയുന്ന കൈകളില്‍ നിന്നും
ഒരു തീപ്പൊരി പടര്‍ന്നു കയറുന്നത്
അത് അവന്റെ കണ്ണുകളിലൂടെ
വടക്കന്‍ ചക്രവാളത്തില്‍ ജ്വലിച്ചത്
അത് പടര്‍ന്ന് ഭാരതം മുഴുവന്‍
ഓറഞ്ച് തീയില്‍ കത്താന്‍ തുടങ്ങിയത്
കണ്ട് കണ്ണുകള്‍ ഇറുക്കെയടച്ച ഞാന്‍
ഓറഞ്ച് നിറത്തെ
ഭയക്കാന്‍ തുടങ്ങിയിരുന്നു

കുഞ്ഞുന്നാളില്‍ കേട്ട
രാധാകൃഷ്ണ ലീലകളുടെ
ഓര്‍മ്മകളും പേറിയാണ് മധുരയിലെ
വൃന്ദാവനില്‍ എത്തിയത്.....
എതിരേറ്റത് വൃത്തികെട്ട
ഗലികളിലൂടെ ഒഴുകി
നിറഞ്ഞ വെളുപ്പായിരുന്നു.
നരകാസുരനില്‍‍നിന്ന് രക്ഷപ്പെട്ട്
കൃഷ്ണന്റെ പതിനാറായിരങ്ങളിലൊതുങ്ങി
മാനം കാത്ത ആരുടെയൊക്കെയോ
വിധവകള്‍, അവരിലൊരാളാവാന്‍ വന്ന്
ഒരു നേരത്തെ ഭക്ഷണത്തിനായി
ഭണ്ഡാരകളിലേക്ക് ഒഴുകിയെത്തുന്ന
ശുഭ്രസമുദ്രം വൃന്ദാവനത്തിലെ
ഇടുങ്ങിയ വഴികളില്‍ പ്രളയം നിറച്ചു.
മരണം വിധിക്കപ്പെട്ട അഭയയെപ്പോലെ
നിറങ്ങളെ വികര്‍ഷിക്കുന്ന വെളുപ്പും
എന്തും ആഗീരണം ചെയ്യുന്ന കറുപ്പും
ഒന്നാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ഭത്തൃപിതാവ് സമ്മാനിച്ച
രേതകറ കഴുകിക്കളയുന്നത് മുന്‍പ്
ഭര്‍ത്താവിനെ മകനായിക്കാണാനും
പ്രസവിച്ച മക്കളെ സഹോദരരായി
കാണാനും താടിവെച്ച മതപണ്ഡിതര്‍
പച്ചനിറത്തില്‍ പൊതിഞ്ഞ തടിച്ച
പുസ്തകത്താളില്‍‍നിന്നും ഉദ്ധരിച്ചപ്പോള്‍
തികട്ടിവന്ന അറപ്പിന്റെ മുലപ്പാല്‍വരെ
ഛര്‍ദ്ദിച്ചു തളര്‍ന്ന‍പ്പോള്‍ താങ്ങിയ
കയ്യും പുരുഷന്റേതായിരുന്നു.
എന്തൊരു വിരോധാഭാസം....

ഉദ്ധാരകന്മാരുടെ തിമിരത്തിന്റെ നീല
മറ്റു കണ്ണുകളിലേക്ക് പടരുന്നതും
എല്ലാവരും കാഴ്ച്ച നഷ്ടപ്പെട്ടതറിയാതെ
തല കുലുക്കുന്നതും കണ്ടപ്പോള്‍
ദേശസ്നേഹം നിറങ്ങളുടെ
ചാരം പടര്‍ന്ന കടലായി ഇരമ്പിയതും
ഒരു സുനാമിയായി ഉറക്കം കെടുത്തി
വാനോളം വളരുന്നതും ഞാനറിഞ്ഞു.





13 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

(ദൈവത്തിന്റെ പേരില്‍ നടത്തുന്ന
സൗജന്യഭക്ഷണവിതരണമാണ് ഭണ്ഡാര.)
നീളം കൂടിപ്പോയെന്നറിയാം.

ശ്രീ പറഞ്ഞു...

ആശയവും വരികളും നന്നായിട്ടുണ്ട് മാഷേ

കാപ്പിലാന്‍ പറഞ്ഞു...

നിറങ്ങള്‍ , നിറങ്ങളുടെ ചാരം .. സത്യത്തില്‍ എന്താണ് സംഭവിച്ചത് ? മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തുവോ ? അതോ കൊടിയടയാളങ്ങള്‍ മാറുന്നതിന്റെ വേദനയോ ? ഈ കവിതകള്‍ ഒക്കെ എനിക്ക് ദഹിക്കണമെങ്കില്‍ വല്ല ബൂസ്റ്റോ , ഹോര്‍ലിക്സോ കുടിക്കണം . ഹല്ല പിന്നെ .

ചാണക്യന്‍ പറഞ്ഞു...

ഈ പറഞ്ഞതെല്ലാം ഇന്‍ഡ്യയിലെ സംഭവങ്ങളാണോ:)

നന്നായി പ്രയാന്‍....ശരിയായ വിമര്‍ശനം...

പ്രയാണ്‍ പറഞ്ഞു...

നന്ദി ശ്രീ...
കാപ്പിലാന്‍..നിറങ്ങളുടെ ചാരത്തിന് കമന്റിട്ട ചിതലിന്റെ മനസ്സ് എനിക്കിഷ്ടമായി....അതുകൊണ്ട് ആ കവിത ആ കുട്ടിക്ക് മാത്രമായി കിടക്കട്ടെ എന്നു വിചാരിച്ചു....:). (ലിസ്റ്റ് ചെയ്യാന്‍ കുറെ ശ്രമിച്ചു. ക്ഷമ പോയപ്പോള്‍ എടുത്ത് പുതിയ വിന്റോയിലിട്ടു.)
ഞാന്‍ കടുംനിറങ്ങളിലാണ് ജീവിക്കുന്നത് (ചുറ്റുമുള്ളവര്‍ ഇങ്ങിനെ നിറം കോരിയൊഴിച്ചാല്‍ എന്താ ചെയ്യാ)എന്ന കുറ്റബോധമാവും ഇപ്പോള്‍ ഇങ്ങിനെയൊക്കെ എഴുതാന്‍ തോന്നുന്നത്.
ചാണക്യന്‍ സ്വാഗതം ....ഇത് തീരെ കാല്പനികമല്ല...അടുത്ത് കണ്ടറിഞ്ഞതാണ്.

വരവൂരാൻ പറഞ്ഞു...

ഒരു പൂച്ച മയക്കത്തിനിടയിലാണ്
എന്റെ ദേശസ്നേഹം ഉറക്കമുണര്‍ന്നത്
അതുകൊണ്ടാണോ ? നിറങ്ങൾ ഇങ്ങനെ
ഇങ്ങിനെ നിറം കോരിയൊഴിച്ചാല്‍ എന്താ ചെയ്യാ..
ആശംസകൾ

പ്രയാണ്‍ പറഞ്ഞു...

നന്ദി വരവൂരാന്‍.നിറം കൂടുതലായോ.....:)

Typist | എഴുത്തുകാരി പറഞ്ഞു...

ഭത്തൃപിതാവ് സമ്മാനിച്ച
രേതകറ കഴുകിക്കളയുന്നത് മുന്‍പ്
ഭര്‍ത്താവിനെ മകനായിക്കാണാനും
പ്രസവിച്ച മക്കളെ സഹോദരരായി
കാണാനും താടിവെച്ച മതപണ്ഡിതര്‍
പച്ചനിറത്തില്‍ പൊതിഞ്ഞ തടിച്ച
പുസ്തകത്താളില്‍‍നിന്നും ഉദ്ധരിച്ചപ്പോള്‍
തികട്ടിവന്ന അറപ്പിന്റെ മുലപ്പാല്‍വരെ
ഛര്‍ദ്ദിച്ചു തളര്‍ന്ന‍പ്പോള്‍ താങ്ങിയ
കയ്യും പുരുഷന്റേതായിരുന്നു.
എന്തൊരു വിരോധാഭാസം..

സമ്മതിക്കുന്നൂട്ടോ. എങ്ങിനെയാ പറ്റണേ ഇങ്ങിനെയൊക്കെ എഴുതാന്‍.

പ്രയാണ്‍ പറഞ്ഞു...

ഇത് എങ്ങിനെ എഴ്ത്ണൂന്ന് ചോദിച്ചാ എനിക്കറിയില്ല.എന്തൊക്കെയൊ തോന്നുന്നതെല്ലാം എഴ്തുന്നു അത്ര മാത്രം.

the man to walk with പറഞ്ഞു...

enthokkayo ezhuthi ariyikkan thonni..ishtaayitto ,,

പ്രയാണ്‍ പറഞ്ഞു...

the man to walk with:thanks.....

Unknown പറഞ്ഞു...

ഭത്തൃപിതാവ് സമ്മാനിച്ച
രേതകറ കഴുകിക്കളയുന്നത് മുന്‍പ്
ഭര്‍ത്താവിനെ മകനായിക്കാണാനും
പ്രസവിച്ച മക്കളെ സഹോദരരായി
കാണാനും താടിവെച്ച മതപണ്ഡിതര്‍
പച്ചനിറത്തില്‍ പൊതിഞ്ഞ തടിച്ച
പുസ്തകത്താളില്‍‍നിന്നും ഉദ്ധരിച്ചപ്പോള്‍
തികട്ടിവന്ന അറപ്പിന്റെ മുലപ്പാല്‍വരെ
ഛര്‍ദ്ദിച്ചു തളര്‍ന്ന‍പ്പോള്‍ താങ്ങിയ
കയ്യും പുരുഷന്റേതായിരുന്നു.
എന്തൊരു വിരോധാഭാസം..

Brilliant lines.

പ്രയാണ്‍ പറഞ്ഞു...

ചിതല്‍ പറഞ്ഞു...

നീളം കൂടിയാലും
നന്നായിട്ടുണ്ട്

വൃന്ദാവനിലെ ജീവിതത്തെകുറിച്ച്
ഒരു ആത്മകഥ വായിച്ചിരുന്നു മുമ്പ്. ബുക്കിന്റെ പേരോ എഴുതുകാരിയുടേ പേരോ ഓര്‍മയില്ല. അതിലെ ജീവിതത്തിന്റെ ചിത്രങ്ങള്‍ ഓര്‍മയുണ്ട്. നല്ല ഒരു വിവര്‍ത്തനമായിരുന്നു. എഴുത്തുകാരിക്ക് ജ്ഞാനപീഡം കിട്ടിയിട്ടുണ്ടെന്നറിയാം.പേര് നാവിലുണ്ട്.മറവി(മന്ദാകിനി പോലെ)

പിന്നെ
“കാണാനും താടിവെച്ച മതപണ്ഡിതര്‍
പച്ചനിറത്തില്‍ പൊതിഞ്ഞ തടിച്ച
പുസ്തകത്താളില്‍‍നിന്നും ഉദ്ധരിച്ചപ്പോള്‍“
തീ കട്ടി വന്ന അറപ്പ്

ശരിയാണ്. ബട്ട് ആ പുസ്തകത്തില് നിന്നല്ല അവര്‍ ഉദ്ധരിക്കുന്നത്. ആ പുസ്തകം പച്ച പുതപ്പില്‍ പൊതിഞ്ഞ് സൂക്ഷിച്ച് കൊണ്ടിരിക്കാന്‍ മാത്രമേ അവര്‍ക്കറിയൂ.
പുസ്തകം ഒരു പാവം
അവര്‍ എന്നെങ്കിലും അതൊന്ന് മനസ്സിലാക്കി തുറക്കുമോ എന്ന് ചിന്തിക്കുകയാണ് ഞാന്‍